ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭരണ ചരിത്രം

കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ കാലത്തു നടന്ന റവന്യൂ പരിഷ്ക്കാരത്തില്‍ തിരുവിതാംകൂറിനെ തെക്കുമുഖംമധ്യമുഖംവടക്കുമുഖം എന്നിങ്ങനെ വിഭജിച്ച് മണ്ഡപത്തും വാതുക്കല്‍ പ്രവൃത്തിയെന്ന് തിരിച്ചിരുന്നു. ആ കൂട്ടത്തില്‍ ഈ ഗ്രാമം തിരുവല്ലാ മണ്ഡപത്തും വാതുക്കല്‍ ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നട മുതല്‍ കിഴക്ക് റാന്നി വരെയും വടക്ക് എഴുമറ്റൂരുംതെക്ക് ഇലന്തൂരും പ്രവൃത്തികള്‍ക്കുള്ളില്‍പ്പെട്ട ഒരു പ്രവൃത്തിയായിത്തീര്‍ന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് രാമയ്യന്‍ ദളവ ഈ പ്രദേശങ്ങളെ വേണാടിനോട് ചേര്‍ത്തപ്പോഴാണ് അയിരൂര്‍ ദേശത്തിന് അയിരൂര്‍ പ്രവൃത്തി എന്ന പേരു വന്നത്. വീണ്ടും നടന്ന റവന്യൂ പരിഷ്ക്കരണത്തില്‍ ഈ പ്രവൃത്തി മല്ലപ്പുഴശ്ശേരിചെറുകോല്‍അയിരൂര്‍ എന്നിങ്ങനെ മൂന്നു പകുതികളായിത്തീര്‍ന്നു. പില്‍ക്കാലത്ത് ഈ പ്രദേശംഅയിരൂര്‍കോറ്റാത്തൂര്‍കൈതക്കോടിമൂക്കന്നൂര്‍ഇടപ്പാവൂര്‍പേരൂര്‍കാഞ്ഞീറ്റുകരവാക്കതടിയൂര്‍ഞൂഴൂര്‍ എന്നീ പേരുകളില്‍ പതിനൊന്നു കരകളായിത്തീര്‍ന്നു.

സ്ഥലനാമചരിത്രം

മൂത്തേടത്തു മഠംഅയിരൂര്‍ മഠം എന്ന പേരില്‍ ജന്മിമാരായ രണ്ടു ബ്രാഹ്മണകുടുംബങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു. ഇതില്‍ മൂത്തേടത്തു മഠത്തിലെ ഒരു തമ്പുരാന്‍ ഇഷ്ടദേവനായി ശബരിമല ശാസ്താവിനെ ആണ്ടുതോറും പോയി ദര്‍ശനം നടത്തുക പതിവായിരുന്നു. വാര്‍ദ്ധക്യക്ഷീണം നിമിത്തം ശബരിമല യാത്ര ബുദ്ധിമുട്ടായതിനെ തുടര്‍ന്നു അയ്യന്റെ അരുളപ്പാടനുസരിച്ച് പൊന്‍മലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്തിരുന്ന ഒരു കുന്നിന്‍ പ്രദേശത്ത് തമ്പുരാന്‍ ഒരു ക്ഷേത്രം പണിത് അയ്യപ്പനെ പ്രതിഷ്ഠിച്ചു. അയ്യന്‍ വന്ന് ഇരുന്ന സ്ഥലമായതിനാല്‍ ഈ ഗ്രാമം “അയ്യന്‍ ഊര്” എന്നായി. അതാണത്രേ പില്‍ക്കാലത്ത് അയിരൂര്‍ എന്നായി മാറിയത്. തെക്കും കൂര്‍ രാജവംശത്തില്‍പ്പെട്ട ഒരു യുവ രാജാവ് കുടുംബസമേതം ഇവിടെ വന്നു താമസിച്ചിരുന്നു. അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന് ഇന്നും കോയിക്കല്‍ എന്നു പറഞ്ഞുവരുന്നു. തമ്പുരാനുശേഷം പിന്‍തലമുറക്കാര്‍ “കോവിലന്മാര്‍” എന്ന പേരില്‍ ഈ പ്രദേശത്തെ നാടുവാഴികളായിത്തീര്‍ന്നു. ഇന്ന് ചെറുകോല്‍പ്പുഴക്കു വടക്കുകാണുന്ന പ്രദേശങ്ങളില്‍ കൂടി ഒരു കാലത്ത് പമ്പാ നദിയുടെ ഒരു ചെറുശാഖ ഒഴുകിയിരുന്നു. പില്‍ക്കാലത്ത് ആ ഭാഗം കരയായിത്തീര്‍ന്ന് ചെറുകോല്‍പ്പുഴ എന്ന പേര്‍ വന്നു. കോവിലന്മാര്‍ കോട്ടപണിയുന്നതിന് കളിമണ്ണ് എടുത്ത സ്ഥലത്തിന് “കോട്ടക്കുഴി” എന്നും പേര്‍ വന്നു. കോവിലന്മാരുടെ മാതാവിന്റെ സ്വദേശം കൊടുങ്ങല്ലൂരാകയാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയെ അയിരൂരിലും പ്രതിഷ്ഠിച്ച് ആരാധിക്കണമെന്ന തീരുമാനത്തില്‍ പോയി ദൈവീകശക്തി ബിംബത്തിലാവഹിച്ച് അയിരൂരില്‍ പ്രതിഷ്ഠിച്ചു. അതാണ് അയിരൂര്‍ പുതിയകാവ് എന്ന പേരില്‍ പ്രസിദ്ധമായ ദേവീക്ഷേത്രം.

സാംസ്കാരിക ചരിത്രം

തിരുവാറന്മുളയപ്പനെ തിരുവോണമൂട്ടുന്ന കാട്ടൂര്‍ മഠത്തിലെ മങ്ങാട്ടു ഭട്ടതിരിയുടെ പൂര്‍വ്വഗേഹം അയിരൂര്‍ ദേശത്തായിരുന്നു. ഊട്ടിനുള്ള വിഭവങ്ങള്‍ ഉത്രാടംനാള്‍ രാത്രി കാട്ടൂര്‍ നിന്നും ഗരുഡാകൃതിയിലുള്ള തോണിയിലായിരുന്നു ആറന്മുളക്ക് കൊണ്ടു പോയിരുന്നത്. ഒരു വര്‍ഷം കോവിലന്മാരില്‍ നിന്നും തിരുവോണത്തോണിക്ക് ഭീഷണി നേരിട്ടപ്പോള്‍ നാലുകരകള്‍ക്കും നാഥനായിരുന്ന തോട്ടാവള്ളില്‍കുറുപ്പ് തോണിക്ക് അകമ്പടി സേവിക്കാന്‍ അനന്തശയനാകൃതിയില്‍ ചുണ്ടന്‍ വള്ളങ്ങള്‍ പണികഴിപ്പിച്ച് ആയോധനമല്ലന്മാരെ അയച്ചു. വള്ളങ്ങളില്‍ പാടുവാന്‍ വഞ്ചിപ്പാട്ടുണ്ടാക്കി. പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളം കളിയുടെ പൂര്‍വ്വപശ്ചാത്തലം ഈ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിലന്മാരുടെ ഭരണകാലത്ത് തന്നെ ഇവിടെ ക്രൈസ്തവ കുടുംബങ്ങളുടെ കുടിയേറ്റം ആരംഭിച്ചിരുന്നു. തായില്ല്യംഅയ്യക്കാവ്പറയന്‍കാവ്ഐവേലിപകലോമറ്റു താഴമണ്‍നടുവില്ലം എടത്തിനേത്ത് മേലേടത്ത് തുടങ്ങിയ ക്രൈസ്തവകുടുംബങ്ങളും പുല്ലുവിഴകൊയ്പള്ളേത്ത്പാലക്കത്തറപുതിയത്ത്ചിറക്കുഴിയില്‍ തുടങ്ങിയ ഹൈന്ദവഭവനങ്ങളും മതമാത്സര്യമില്ലാതെ ഇവിടെ കഴിഞ്ഞിരുന്നു. ക്രൈസ്തവര്‍ക്ക് ആറ്റിന്‍കരയില്‍ കരമൊഴിവായി ഭൂമി നല്‍കി അവിടെ പാര്‍ക്കാന്‍ കോവിലന്മാര്‍ അനുവാദം കൊടുത്തത് ഉത്തമ ദൃഷ്ടാന്തമാണ്. മാര്‍ത്തോമാസഭസ്ഥാപകനായ പാലക്കുന്നത്തു എബ്രഹാം മല്പാന്‍ 1834-ല്‍ അയിരൂരിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയത്തിന് കൂദാശ നടത്തി. സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്സ് പഴയപള്ളി എന്ന പേരില്‍ ചെറുകോല്‍പ്പുഴ-കോഴഞ്ചേരി റൂട്ടില്‍ ഈ ദേവാലയം സ്ഥിതി ചെയ്യുന്നു. കേരള ചരിത്രത്തിലാദ്യമായി പുലയന് ദേവസ്ഥാനം കല്പിച്ച സാമൂഹ്യ വിപ്ലവം ഈ ഗ്രാമത്തിന്റെ പുരാവൃത്തത്തിലുണ്ട്. നാനാത്വത്തില്‍ ഏകത്വം തീര്‍ത്ത ഈ പാലന്‍ പുലയന്‍ ക്ഷേത്രം ഈ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട കാഞ്ഞീറ്റുകരയിലാണ്.  കോഴഞ്ചേരി മേലുകര ചിറ്റേടത്തു കുടുംബം വകയാണീ ക്ഷേത്രം. 1910-ല്‍ രൂപീകരിച്ച നായര്‍ സമാജമാണ് പില്‍ക്കാലത്ത് പടര്‍ന്നു പന്തലിച്ച അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്. 1921-ല്‍ രൂപീകരിച്ച മദ്ധ്യതിരുവിതാംകൂര്‍ ആയൂര്‍വേദ സഹകരണ സംഘത്തിന്റെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഇന്ന് പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആയൂര്‍വേദ ആശുപത്രി. 1980-ല്‍ ഇത് ജില്ലാ ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തു. കൊയ്പ്പള്ളേത്തു കുടുംബം ഇഷ്ടദാനമായി സര്‍ക്കാരിനു കൊടുത്ത എഴുപത്തിയഞ്ചു സെന്റ് സ്ഥലത്താണ് കാഞ്ഞീറ്റുകര പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അക്ഷര ലോകത്തേക്ക് അയിരൂര്‍ നിവാസികളുടെ അകക്കണ്ണു തുറപ്പിച്ചത് 1930-ല്‍ സ്ഥാപിച്ച ശ്രീസുബ്രഹ്മണ്യ വിലാസം ഗ്രന്ഥശാലയാണ്. ഗ്രന്ഥശാലയുടെ സ്ഥാപകന്‍ പനച്ചിക്കല്‍ വീട്ടില്‍ രാമന്‍പിള്ള സാറാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ‘ഭാഷാകല്പദ്രുമം” ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണദ്ദേഹം. അശരണര്‍ക്കും ആലംബഹീനര്‍ക്കും ഒരത്താണിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഒന്‍പതാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കര്‍മ്മേല്‍ അഗതി മന്ദിരം. മര്‍ത്തോമസഭയിലെ സുവിശേഷപ്രസംഗ സംഘത്തിന്റെ കീഴിലുള്ള ഏറ്റവും വലിയ ആതുര ശുശ്രൂഷാകേന്ദ്രമാണിത്. ക്ളാസിക്കല്‍ കലയായ കഥകളിയുടെ വളര്‍ച്ചയ്ക്ക് ഈ ഗ്രാമത്തിന്റെ സംഭാവന ഏറെയുണ്ട്. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട പുത്തേഴുത്ത് 1920-ല്‍ കഥകളി കളരി സ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ പൊന്നും വിലയ്ക്കെടുത്തു 1925-ല്‍ പൂര്‍ത്തിയാക്കിയ ചെറുകോല്‍പ്പുഴ-പൂവന കടവ് റോഡാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ റോഡ്. ചെറുകോല്‍പ്പുഴ-പൂവനകടവ് റൂട്ടിലാണ് ആദ്യത്തെ ബസ് സര്‍വ്വീസ് ആരംഭിച്ചത്. ആലപ്പുഴയുമായി ഒരു കാലത്ത് അയിരൂര്‍ നിവാസികള്‍ ചരക്കുഗതാഗതം നടത്തിയിരുന്നത് ജല മാര്‍ഗ്ഗമായിരുന്നു. 1871-ല്‍ ചെറുകോല്‍പ്പുഴയില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിച്ചാണ് അയിരൂരില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഇതേ വര്‍ഷം തന്നെ ആണ്‍കുട്ടികള്‍ക്കു വേണ്ടി രാമേശ്വരത്ത് സ്കൂള്‍ സ്ഥാപിച്ചു. തുടര്‍ന്നു ശ്രീമൂലപുരംകാഞ്ഞിറ്റുകര എന്നീ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ പ്രൈമറി സ്കൂളും സ്ഥാപിച്ചു. പിന്നീട് എന്‍ എസ് എസ് ഹൈസ്കൂള്‍ തടിയൂര്‍എം റ്റി ഹൈസ്കൂള്‍ അയിരൂര്‍എസ് എന്‍ ഡി പി ഹൈസ്കൂള്‍ കാഞ്ഞീറ്റുകര എന്നീ വിദ്യാലയങ്ങളും സ്ഥാപിച്ചു. 1915-16-കാലഘട്ടത്തില്‍ തപാല്‍ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചു. 1951-ല്‍ ഈ ഗ്രാമത്തില്‍ വൈദ്യുതി എത്തി. 90-92 ലാണ് പഞ്ചായത്തിന്റെ മിക്കഭാഗത്തും വൈദ്യുതി എത്തിയത്. ഒരു ടെലിഫോണ്‍ എക്സ്ചേഞ്ച് ഇന്നു പഞ്ചായത്ത് അതിര്‍ത്തിയിലുണ്ട്. ഈ ഗ്രാമം സംഭാവന ചെയ്ത പ്രഗത്ഭമതികള്‍ നിരവധിയാണ്. ചെറുകര കുടുംബത്തില്‍പ്പെട്ട അഭിവന്ദ്യ ഡോ. യൂഹനോന്‍ മര്‍ത്തോമ്മ വലിയമെത്രോപ്പോലിത്ത തിരുമേനികുരുടാമണ്ണില്‍ കുടുംബത്തില്‍പ്പെട്ട അഭിവന്ദ്യ മാത്യൂസ് മാര്‍ അത്താനാഷ്യേസ് തിരുമേനി എന്നീ മഹത് വൃക്തികളുടെ സേവനം വിസ്മരിക്കത്തക്കതല്ല. നിരവധി കലാ പ്രതിഭാധനന്മാര്‍ക്ക് ജന്മം നല്‍കിയതാണീ ഗ്രാമം. സിനിമാ നടന്‍ തിലകന്‍ചലച്ചിത്ര-നാടക പിന്നണി ഗായകന്‍ അയിരൂര്‍ സദാശിവന്‍വഞ്ചിപ്പാട്ടിന്റെ ആചാര്യന്‍ അയിരൂര്‍ വാസുദേവക്കുറുപ്പ്മലയാളം ചുരുക്കെഴുത്തു കണ്ടുപിടിച്ച പി സി ചാക്കോ എന്നിവരും ഈ ഗ്രാമത്തിന്റെ സന്തതികളാണ്. അയിരൂര്‍ എന്‍ എസ് എസ് പ്രാദേശിക യൂണിയന്‍ സൌജന്യമായി നല്‍കിയ സ്ഥലത്താണ് ഈ പഞ്ചായത്ത് കെട്ടിടം സ്ഥാപിച്ചത്.